കൊളംബോ: ശ്രീലങ്കയിൽ അന്പത്തഞ്ചുകാരന്‍റെ മൂത്രായശത്തിൽനിന്ന് നീക്കം ചെയ്തത് 3.1 കിലോഗ്രാം ഭരമുള്ള കല്ല്. കിഴക്കൻ ലങ്കയിൽ ട്രിങ്കോമാലിയിലെ ആശുപത്രിയിൽ കഴിഞ്ഞയാഴ്ചയായിരുന്നു ഓപ്പറേഷനെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
സ്ട്രോക്ക് വന്നതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്രമൊഴിക്കാൻ വലിയ വിഷമമുണ്ടായിരുന്നു. തുടർപരിശോധനയിൽ മൂത്രാശയത്തിൽ കല്ലുള്ളതായി കണ്ടെത്തി.
നവജാത ശിശുവിന്‍റെയത്ര ഭാരവും ഒട്ടകപക്ഷിയുടെ മുട്ടയുടെയത്ര വലിപ്പവുമുള്ള കല്ലാണ് ഓപ്പറേഷനിൽ നീക്കം ചെയ്തത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, പരിശോധനയിൽ കണ്ടെത്തുന്ന, ഓപ്പറേഷനിൽ നീക്കം ചെയ്യുന്ന ഏറ്റവും വലിയ മൂത്രാശയ കല്ലാണിതെന്ന് സർജറിക്കു നേതൃത്വം നല്കിയ ഡോ. പ്രഹ്ളാഹൻ ബാലകൃഷ്ണൻ പറഞ്ഞു. അഞ്ചു മുതൽ പത്തു വർഷമായി കല്ല് രോഗിയുടെ മൂത്രാശയത്തിലുണ്ടായിരുന്നു എന്നാണ് അനുമാനം. ഓപ്പറേഷനു ശേഷം രോഗി ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
മൂത്രത്തിലെ ധാതുപഥാർഥങ്ങൾ കൂടിച്ചേർന്നാണ് കല്ലുണ്ടാകുന്നത്. ഒരു സെന്‍റിമീറ്ററിനെക്കാൾ കൂടുതൽ വലിപ്പമുള്ളതെല്ലാം വലിയ കല്ലുകളാണ്. നാലു സെന്‍റി മീറ്ററിനെക്കാൾ കൂടുതലുണ്ടെങ്കിൽ അസാമാന്യവലുപ്പമുള്ളതും.
ഗിന്നസ് വേൾഡ് റിക്കാർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയകല്ല് നീക്കം ചെയ്തത് 2003ൽ ബ്രസീലിലാണ്. അതിന് 1.9 കിലോ ഭാരവും 17.9 സെന്‍റിമീറ്റർ നീളവുമുണ്ടായിരുന്നു.
ശ്രീലങ്കയിൽ നീക്കം ചെയ്ത കല്ലിന് ഏതാണ്ട് 17 സെന്‍റി മീറ്റർ നീളമുണ്ട്.